കാന്‍സര്‍ സാദ്ധ്യത വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിക്കാനാവും


 കാന്‍സര്‍ സാദ്ധ്യത വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിക്കാനാവും

തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവനായ ഡോ. ജയകൃഷ്ണനുമായി നടത്തിയ അഭിമുഖം



നമ്മുടെ നാട്ടിലുണ്ടാകുന്ന കാന്‍സര്‍ രോഗങ്ങളില്‍ മൂന്നിലൊന്നും തടയാവുന്ന കാന്‍സര്‍രോഗങ്ങളാണ്. അതിലേറ്റവും പ്രധാനം പുകയിലജന്യ കാന്‍സറാണ്.ആര്‍.സി.സി യിലെ രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ പുരുഷന്മാരിലുണ്ടാകുന്ന കാന്‍സര്‍ രോഗങ്ങളില്‍ 42 ശതമാനവും പുകയിലയു
മായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാം. 
    ശ്വാസകോശ കാന്‍സര്‍, വായിലെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍ എന്നിവയാണ് പുകയിലഉപയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രധാനപ്പെട്ട ക്യാന്‍സര്‍ രോഗങ്ങള്‍. സ്ത്രീകളില്‍ ഉണ്ടാകുന്ന കാന്‍സര്‍ രോഗങ്ങളില്‍ ഏതാണ്ട് 10 ശതമാനത്തോളം പുകയിലയുമായി ബന്ധപ്പെട്ട കാന്‍സര്‍ രോഗങ്ങളാണ്. ഇതിന്റെയൊരു പശ്ചാത്തലത്തിലാണ് തിരുവനന്തപുരംആര്‍.സി.സിയില്‍ കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയത്.
    കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയതിന്റെ പ്രധാനഉദ്ദേശ്യത്തില്‍ ഒന്ന്, പ്രാഥമിക പ്രതിരോധമാണ്. പുകയിലജന്യ കാന്‍സര്‍ രോഗങ്ങളെ നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കാന്‍സര്‍ ബോധവത്കരണ പരിപാടികള്‍, പുകയിലയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, പുകയില വിമോചന ക്ലിനിക്ക് വഴി പുകയില ഉപയോഗിക്കുന്ന ആള്‍ക്കാര്‍ക്ക് അതു നിര്‍ത്തുവാനുള്ള നിര്‍ദ്ദേശം കൊടുക്കുക, അതിനുവേണ്ട മരുന്നുകള്‍ കൊടുക്കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
    മൂന്നിലൊരുഭാഗം കാന്‍സര്‍രോഗങ്ങളും തടയാവുന്ന കാന്‍സര്‍ രോഗങ്ങളാണെന്നു പറഞ്ഞല്ലോ,മറ്റൊരു  മൂന്നിലൊരു ഭാഗം കാന്‍സര്‍ രോഗങ്ങളും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണെങ്കില്‍ സുഖമാക്കാന്‍ പറ്റുന്നവയാണ്.വായിലെ കാന്‍സര്‍ ഇത്തരത്തിലുള്ളതാണ്. നമ്മുടെ നാട്ടിലെ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് വായിലെ കാന്‍സറാണ്.
    സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍കാണുന്നത് സ്തനാര്‍ബുദവും ഗര്‍ഭാശയഗള അര്‍ബുദവുമാണ്. കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് (വായിലെ കാന്‍സറിന്റെ മുന്‍കൂട്ടിയുള്ള പരിശോധന) വഴി വായില്‍ കാന്‍സര്‍ വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കും.പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഭാവിയില്‍ കാന്‍സര്‍ വരാനുള്ളസാധ്യത ഇത്തരം പരിശോധനകളിലൂടെകണ്ടെത്താം.
    വായില്‍ വരുന്ന നിറവ്യത്യാസങ്ങള്‍, ഇടകലര്‍ന്ന വെളുത്ത പാടുകള്‍ , എരിവു കൂട്ടാനുള്ള പ്രയാസം,ചില തടിപ്പുകള്‍, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, വായ് തുറക്കാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം കാന്‍സറിന്റെ ലക്ഷണങ്ങളാകാം, പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ മുന്‍കൂട്ടി കണ്ടു പിടിച്ച് ചികിത്സിക്കുകയാണെങ്കില്‍ നമുക്ക് അവരെ സുഖപ്പെടുത്താന്‍ കഴിയും.
    ഗര്‍ഭാശയ കാന്‍സര്‍ കണ്ടുപിടിക്കാനുള്ള ലളിതമായ പരിശോധനകള്‍ കമ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ലഭ്യമാണ്. പാപ്‌സ്മിര്‍ പരിശോധനയും കോള്‍പോസ്കോപ്പി പരിശോധനയും നടത്തുന്നതുവഴി പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ഗര്‍ഭാശയഗള ഭാഗത്ത് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കും. കാന്‍സറിനു മുന്നോടിയായുള്ള ലക്ഷണങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കും.
    കടലോരപ്രദേശങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാര്‍, ആദിവാസികള്‍,ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പുകയിലയുടെ ഉപയോഗം വളരെ കൂടുതലാണ്.
    ഇവിടെയൊക്കെ ആര്‍.സി.സികാന്‍സര്‍ ബോധവത്ക്കരണ ക്ലാസുകളും കാന്‍സര്‍ പരിശോധനാ ക്യാമ്പുകളും നടത്താറുണ്ട്. വായിലെ കാന്‍സര്‍,സ്തനാര്‍ബുദം ,ഗര്‍ഭാശയഗള അര്‍ബുദം എന്നീ മൂന്ന് കാന്‍സര്‍ രോഗങ്ങളുടെ രോഗനിര്‍ണ്ണയമാണ്  പ്രധാനമായും ഇത്തരം ക്യാമ്പുകളില്‍ കൂടി ആര്‍.സി.സി രോഗനിര്‍ണയം നടത്തുന്നത്.
    പുകയില വിമോചന ക്ലിനിക്കില്‍ ഒരുപാട് ആള്‍ക്കാര്‍ പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി മനസ്സിലാക്കുവാനായി എത്താറുണ്ട്. പുകയില ഉപയോഗിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് നിര്‍ത്തുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആര്‍.സി.സിനല്‍കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഒരുപരിധിവരെ ഇവരുടെ ദുഃശ്ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ട്. 

പുകയില അപകടകാരി
    ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പ്രതിവര്‍ഷം 30 ലക്ഷം പേരാണ് പുകയിലജന്യ രോഗങ്ങള്‍ മൂലം മരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം മുന്നൂറ്റിയന്‍പതു ലക്ഷംആളുകള്‍ പുകയിലയുടെ ഉപയോഗം മൂലം കാന്‍സര്‍ രോഗികളായിത്തീരുന്നുണ്ട്. ഇതില്‍ ഏഴുലക്ഷം പേര്‍ മരണത്തിനു കീഴടങ്ങുന്നു.
    ശ്വാസകോശ കാന്‍സര്‍ മൂലം മരിക്കുന്നവരില്‍ തൊണ്ണൂറു ശതമാനം ആളുകളും പുകവലിക്കുന്നവരാണ്. ഹൃദയധമനീ രോഗം മൂലം മരിക്കുന്ന മധ്യവയസ്‌കരായ ആളുകളില്‍ നല്ലൊരു ശതമാനംപേരും പുകയില ഉപയോഗിക്കുന്നവരാണ്.

പുകയിലയിലെ പ്രധാന വിഷവസ്തുക്കള്‍
    പുകയിലയില്‍ നിന്നുണ്ടാകുന്ന പുകയില്‍ ഹൈഡ്രജന്‍ സയനൈഡ്, അസിറ്റോണ്‍, മെതനോള്‍, നാഫ്തലിന്‍, ആര്‍സനിക്, കാഡ്മിയം, ഡി.ഡി.റ്റി തുടങ്ങിയ നാലായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ഇരുന്നൂറില്‍പ്പരം വസ്തുക്കള്‍ വിഷവസ്തുക്കള്‍ ആണ്.
    ഇവ വിവിധ തരം രോഗങ്ങള്‍ക്ക് കാരണമാകുന്നു. നാഫ്‌തൈലാമിന്‍, പൈറിന്‍, ഡൈബെന്‍സാക്രിഡൈന്‍, പൊളോണിയം, ബെന്‍സോപൈറീന്‍, വിനൈല്‍ ക്ലോറൈഡ് തുടങ്ങി അന്‍പതില്‍ പരം രാസവസ്തുക്കള്‍ കാന്‍സറിനു കാരണമാകുന്നുവെന്നുമാണ് കണ്ടെത്തല്‍. ഇവയില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.

1. നിക്കോട്ടിന്‍
    ഒരു സിഗററ്റില്‍ പത്തു മില്ലിഗ്രാം നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഒരു സിഗററ്റ് വലിച്ചാല്‍ രണ്ടു മില്ലിഗ്രാം നിക്കോട്ടിന്‍ രക്തത്തിലെത്തും. ശരീരത്തില്‍ നിക്കോട്ടിന്റെ അളവ് 35 മില്ലിഗ്രാമില്‍ കൂടിയാല്‍ അപകടകാരിയായി മാറും. രക്തത്തില്‍ പ്രവേശിച്ച നിക്കോട്ടിന്‍ തലച്ചോറിലെത്താന്‍ പത്തു സെക്കന്റ് സമയം മതി.
    പുകവലിക്കുമ്പോള്‍ 'ആനന്ദാനുഭൂതി' പ്രദാനംചെയ്യുന്ന ഡോപമിന്‍ എന്ന രാസവസ്തു തലച്ചോറില്‍ ഉദ്പാദിപ്പിക്കുന്നത് നിക്കോട്ടിനാണ്. മാത്രമല്ല നിക്കോട്ടിന്റെ സാന്നിധ്യം നോര്‍ അഡ്രിനലിന്‍ എന്നരാസവസ്തുവിന്റെ ഉല്പാദനം കൂട്ടുന്നതിന്റെ ഫലമായി പുകവലിക്കാരന് ഉണര്‍വ്വും ഊര്‍ജ്ജസ്വലതയുംഉണ്ടാക്കുന്നു. പുകവലി തുടങ്ങിയാല്‍ കൂടുതല്‍ വലിക്കാനുള്ള ആസക്തി ഉണ്ടാക്കുന്ന പ്രധാന വില്ലന്‍ നിക്കോട്ടിനാണ്. ആനന്ദാനുഭൂതിയും ഉത്തേജനവും നല്‍കി പുകവലിക്കാരെ മരണത്തിലേക്ക് തള്ളി
വിടുന്ന വില്ലനാണ് നിക്കോട്ടിന്‍

2. കാര്‍ബണ്‍ മോണോക്സൈഡ്
    പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന പ്രധാന വാതകങ്ങളില്‍ ഒന്നാണ് കാര്‍ബണ്‍ മോണോക്സൈഡ്. രക്തത്തിലൂടെ ശരീര കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന പ്രക്രിയ കാര്‍ബണ്‍ മോണോ ക്‌സൈഡ് തടസ്സപ്പെടുത്തുന്നു. ഒരു സിഗററ്റില്‍ രണ്ടു മുതല്‍ ആറുശതമാനം വരെ ഈ വാതകം അടങ്ങിയിരിക്കുന്നു.
    രക്തത്തില്‍ നിന്നും ഓക്‌സിജന്‍ ആഗിരണം ചെയ്യാനുള്ള കോശങ്ങളുടെ കഴിവിനെ ഈ വാതകം ദുര്‍ബലപ്പെടുത്തുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബോക്സി ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഫലമായി ഓക്‌സിജന് ഹീമോഗ്ലോബിനുമായി ചേരാന്‍ സാധിക്കാതെ വരുന്നു. ഇതുമൂലം കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടാതാവുകയും അവ നിര്‍ജ്ജീവമാവുകയും ചെയ്യും.

3. ടാര്‍
    കറുത്ത് കട്ടിയുള്ള ഒരു വസ്തുവാണ് ടാര്‍. ഇത് ശ്വാസകോശങ്ങളിലും മറ്റും പറ്റിപ്പിടിക്കുന്നു. ഈവസ്തുവാണ് പ്രധാനമായും കാന്‍സറിന് കാരണമായിത്തീരുന്നത്.
   പുകവലി മൂലം നേരിട്ട് കാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ഇവയാണ്. വായ, തൊണ്ട, ശബ്ദപേടകം, അന്നനാളം, ശ്വാസകോശം.


Comments

Popular posts from this blog

എന്നു നിങ്ങളുടെ വിമല്‍ - അഭിമുഖം

അര്‍ബുദത്തെ അറിയുക; ചികിത്സയേയും