എന്നു നിങ്ങളുടെ വിമല്‍ - അഭിമുഖം

ഫോട്ടോ സുഗീഷ് കൊയിലാണ്ടി

   എന്നു നിങ്ങളുടെ വിമല്‍

തയ്യാറാക്കിയത് - ജനപ്രിയന്‍. ഒ.എസ്


മനസ്സിനെ അചഞ്ചലവും ഏകാഗ്രവും സുസ്ഥിരവുമാക്കി നിര്‍ത്തുന്നത് വിശ്വാസമാണ്. ബാല്യ കൗമാരങ്ങളിലൂടെ നാം ആര്‍ജ്ജിക്കുന്ന  വിശ്വാസ പ്രമാണങ്ങളുടെ അനുഭവങ്ങളുടെ കരുത്താണ് നമ്മുടെ മനസ്സിന്റെ കരുത്ത്.

    സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും, അതിനുവേണ്ടി വര്‍ഷങ്ങള്‍ അക്ഷീണം യത്‌നിക്കാനും ഒരാളെ പ്രാപ്തനാക്കുന്നത് ആത്മീയോത്കര്‍ഷത്തിന്റെ ഉള്‍പ്രേരണകളാണ്. കുട്ടിക്കാലത്തു നാം നടത്തിയ ആത്മസമര്‍പ്പണങ്ങള്‍ പിന്തുടര്‍ന്ന കാലടിപ്പാടുകള്‍ എല്ലാം നാമറിയാതെ മനസ്സില്‍, ബുദ്ധിയില്‍ മുദ്രകള്‍ പതിപ്പിച്ചിരിക്കും. എന്റെ അനുഭവത്തില്‍ നിന്ന് എനിയ്ക്കങ്ങനെ പറയാന്‍ സാധിക്കും.

    'എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആര്‍. എസ്. വിമല്‍ ആരോഗ്യപത്മത്തിനു മുമ്പില്‍ മനസ്സ് തുറക്കുകയാണ്. മനഃശാസ്ത്രം ഐച്ഛിക വിഷയമായെടുത്തു പഠിച്ച വിമല്‍ ഭക്തിയും വിശ്വാസവും സമര്‍പ്പണവുമെല്ലാം മനസ്സിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന കാര്യത്തിലൂന്നിയാണ് സംസാരിച്ചത്.

ഞാന്‍ ആദ്യമായി സിനിമ ചെയ്ത ഒരാളാണ്. പതിനഞ്ച് വര്‍ഷത്തോളം മാധ്യമരംഗത്തായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. സിനിമാരംഗത്ത് ഒരു മുന്‍പരിചയമുള്ള ആളായിരുന്നില്ല ഞാന്‍. എല്ലാ വിഷയങ്ങളെയും ഒരു മുന്‍പരിചയവുമില്ലാതെ സമീപിക്കുന്ന ഒരു പ്രകൃതമായിരുന്നു എനിക്ക് ആദ്യകാലം മുതലേ ഉണ്ടായിരുന്നത്.
    ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ എനിക്ക് കേരളകൗമുദിയില്‍ ഒരു കോളം എഴുതാന്‍ അവസരം കിട്ടിയിരുന്നു. ജേര്‍ണലിസം പഠിക്കുന്നതിനു മുന്‍പുതന്നെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള ഒരു സാഹചര്യം അങ്ങനെ ഉരുത്തിരിഞ്ഞ് വന്നു. ജേര്‍ണലിസം പഠികുന്ന കാലത്തെ ചില ഓര്‍മ്മകള്‍ വളരെ രസകരമാണ്.
    മാതൃഭൂമിയില്‍ ജോലിചെയ്തിരുന്ന മനോജ് മേനോന്‍ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കാനായി വന്നു. അന്ന് അദ്ദേഹം ക്ലാസില്‍ പഠിപ്പിച്ച വിഷയം ജനറല്‍ റിപ്പോര്‍ട്ടിങ്ങിനെ പറ്റിയായിരുന്നു.
    കേരളകൗമുദിയുടെ സണ്‍ഡെ സപ്ലിമെന്റാണ് പഠിപ്പിക്കാനായി അദ്ദേഹം അന്ന് കൊണ്ടുവന്നത്. അതില്‍ വന്ന ഒരു ഫീച്ചര്‍ ഉദാഹരണമായി എടുത്താണ് അദ്ദേഹം ക്ലാസ് എടുത്തത്. ആ ഫീച്ചര്‍ ഞാന്‍ എഴുതിയ ഫീച്ചറായിരുന്നു. ഇക്കാര്യം അദ്ദേഹത്തിനറിയില്ലായിരുന്നു.
    ക്ലാസിന്റെ അവസാനം ഞാന്‍ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ബൈലൈനില്‍ ആര്‍.എസ് വിമല്‍ എന്ന പേരുണ്ടായിരുന്നെങ്കിലും അത് ആ ക്ലാസിലെ കുട്ടിയായിരിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരിക്കാന്‍ വഴിയില്ലല്ലോ. ജീവിതത്തില്‍ ഉണ്ടാകുന്ന ഇത്തരം യാദൃച്ഛികതകള്‍ മനസ്സിന്റെ ആരോഗ്യത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
    അതുപോലെതന്നെയാണ് ഈ സിനിമ ചെയ്തതും. അഞ്ചാറു വര്‍ഷമായി 'എന്നു നിന്റെ മൊയ്തീന്‍'എന്ന സിനിമ ചെയ്യാനുള്ള പരിശ്രമത്തിലായിരുന്നു. ഒരു സിനിമ പോലും അസിസ്റ്റ് ചെയ്യാതെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പരിശ്രമം ഒരുവലിയ വിജയത്തില്‍ എത്തി നില്‍ക്കുന്നു.അതൊക്കെഒരുതരം സൗഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ഒരു അടിസ്ഥാനം ഉണ്ടെന്ന് വിശ്വസിക്കുന്നു. എന്റെ മനസ്സിന്റെ അടിസ്ഥാനം പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമമാണ്.
    കുറേ വര്‍ഷങ്ങള്‍ ഇങ്ങനെ ഒരു അത്മീയാന്തരീക്ഷവുമായി ചേര്‍ന്നു പോകാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ ഉണ്ടായി.
    ഒരു വിഷയത്തെ മൗനമായി സമീപിക്കാനും ഉള്‍ക്കൊള്ളാനും ഉള്ള അറിവ് എനിക്ക് ലഭിച്ചത് ഈ ആശ്രമജീവിതത്തിന്റെ ഫലമായാണ്. അന്നുണ്ടായിരുന്ന ചെറിയ പര്‍ണശാലയില്‍ ഒറ്റയ്ക്കിരുന്ന് പ്രാര്‍ത്ഥന എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നാണ്.
    അവിടുത്തെ അന്തരീക്ഷത്തിലെ മൗനവും അഖണ്ഡനാമജപവും എല്ലാം ഒരു എനര്‍ജി നല്‍കിയിരുന്നു. ഇതൊക്കെ എന്റെ ജീവിതത്തിലെ അടിസ്ഥാന ശിലകള്‍ പാകിയ അനുഭവങ്ങളാണ്.
    സിനിമയില്‍ മൊയ്തീന്‍ കാഞ്ചനമാലയോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'ഇതെന്റെ വാക്കാണ്, വാക്കാണല്ലോ സത്യം' എന്ന  ഡയലോഗ്. പോസ്റ്ററുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമെല്ലാം ഈ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത്തരത്തില്‍ ഈ ഡയലോഗ് ആഘോഷിക്കപ്പെടുന്നു. തീയറ്ററില്‍ ഈ ഡയലോഗിനുശേഷം വലിയ കൈയടികള്‍ കിട്ടുന്നു.
    സത്യത്തില്‍ ഈ വാക്ക് എനിക്ക് കിട്ടുന്നത് ആശ്രമ ജീവിതത്തില്‍ നിന്നാണ്. മാനസികമായി നമ്മള്‍ എന്തു വിഷയത്തെ സമീപിക്കുമ്പോഴും ആ വിഷയത്തോട് മൗനമായി അടുക്കാനും ആ വിഷയത്തെ അത്രമേല്‍ ഉള്‍ക്കൊള്ളാനും അതിനെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കാനും ഉള്ള മാനസികമായ അടിത്തറ എനിക്ക് ലഭിച്ചത് ശാന്തിഗിരി ആശ്രമത്തില്‍ നിന്നുമായിരുന്നു.
    എന്റെ ചിന്തകളുടെ ഊര്‍ജ്ജത്തിന്റെ ഉറവിടം വാസ്തവത്തില്‍ ഈ ആത്മീയാന്തരീക്ഷത്തില്‍ നിന്നും പകര്‍ന്നു കിട്ടുന്നതാണ്. ഒരു ശത്രുവിനോടുപോലും അങ്ങേയറ്റത്തെ നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറു-ണ്ട്. ഏതു വിഷയത്തിലായാലും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത ഞാന്‍ കാണിക്കാറുണ്ട്.
    കുട്ടിക്കാലത്ത് എനിക്ക് ലഭിച്ച ആത്മീയ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരത്തിലൊരു വീക്ഷണം ജീവിതത്തില്‍ പുലര്‍ത്താന്‍ എനിക്ക് പ്രേരണയായത്. ശാന്തിഗിരി ആശ്രമം ഇതിനുള്ള ഒരു പാഠശാലയായിരുന്നു. ഇപ്പോഴും ഒരു ടെന്‍ഷന്‍ ജീവിതത്തില്‍ വരുമ്പോള്‍ ആ മൗനമായ പ്രാര്‍ത്ഥനയിലേക്ക് ഞാന്‍ മടങ്ങിപ്പോകാറുണ്ട്. അത് തരുന്ന മാനസികമായ ഊര്‍ജ്ജം വളരെ വലുതാണ്.

നടക്കാനിടയുണ്ടോ എന്ന് ഉറപ്പില്ലാത്ത ഒരു വിഷയത്തിനു വേണ്ടി ആറുകൊല്ലത്തോളം സമര്‍പ്പിക്കുക. എങ്ങനെയാണ് ഇത് സാധിച്ചത്?
    മൊയ്തീനും കാഞ്ചനയും ഞാന്‍ അത്രമേല്‍ ഉള്‍ക്കൊണ്ട ഒരു വിഷയമാണ്. ജയ്ഹിന്ദ് ടിവിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയകഥ അടിസ്ഥാനമാക്കി 'ജലം കൊണ്ട് മുറിവേറ്റവള്‍'  എന്ന ടൈറ്റിലില്‍ഒരു ഡോക്യുമെന്ററി  ഞാന്‍ സംവിധാനം ചെയ്തിരുന്നു. 2006 ല്‍ ഈ ഡോക്യുമെന്ററി ഷൂട്ട് ചെയ്ത് പാക്കപ്പ് പറയുമ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് തീരുമാനിച്ചിരുന്നു, ഇത് ഒു സിനിമയാക്കും എന്ന്.
    മൊയ്തീന്റെ സഹോദരന്‍ വി.പി റഷീദാണ് ആദ്യം ഇത് പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ജയ്ഹിന്ദില്‍ നിന്ന് രണ്ടു മൂന്നു ദിവസത്തെ ലീവെടുത്ത് മുക്കത്ത് പോകും. മൂന്നുവര്‍ഷത്തോളം ഇതിന്റെ വര്‍ക്കുമായി നിരന്തരം യാത്രകളായിരുന്നു. 2009 ല്‍ ഞാന്‍ കടുത്ത ഒരു തീരുമാനമെടുത്തു. ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല. ഈ സിനിമ സാധ്യമാകണമെങ്കില്‍ ഈ ജോലി അവസാനിപ്പിക്കണം.
    അങ്ങനെ ജോലി രാജിവെച്ച് ഒരു സുപ്രഭാതത്തില്‍ വണ്ടിയുമെടുത്ത് കോഴിക്കോട്ടെ മുക്കത്തേക്ക് തിരിച്ചു. അവിടെ റഷീദിക്കയുടെ വീട്ടില്‍ താമസമാക്കി, പിന്നീടുള്ള ഓരോ ദിനങ്ങളും ഒരു ധ്യാനംപോലെ ഈ സിനിമയ്ക്കു വേണ്ടി അര്‍പ്പിക്കുകയായിരുന്നു.

ഈ സിനിമയിലെ പ്രണയം, അത് ഇന്നത്തെകാലത്ത് സാധ്യമാണോ?
    ഞാനിതിനെ ഒരു പ്രണയ സിനിമയായി മാത്രം കാണുന്നില്ല. 'കുറെ യുക്തിവാദികളും മുക്തിവാദികളും പണ്ഡിതന്‍മാരും ബുദ്ധിജീവികളും ഒരുമിച്ചിരുന്ന് തര്‍ക്കിച്ച് സ്ഥാപിക്കുന്നിടത്തല്ല ദൈവം ഇരിക്കുന്നത'് എന്ന ഒരു ഗുരുവാണി ഉണ്ട്. ഇത് എന്നെ ഒരുപാട് സ്വാധിനിച്ച വാക്കുകളാണ്. ഈ ഡോക്യുമെന്ററി ചെയ്തപ്പോഴും ഈ കഥയെ സമീപിച്ചപ്പോഴും ഇതുതന്നെയായിരുന്നു എന്റെ മനസ്സില്‍ഉണ്ടായിരുന്നത്. ഈ സിനിമ കണ്ടാലും ഈ ഡോക്യുമെന്ററി കണ്ടാലും ഇത് മനസ്സിലാകും.
    ഡോക്യുമെന്ററി തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. ക്രിസ്തു ലോകത്തോടു ചെയ്ത ത്യാഗത്തിന്റെ ആയിരത്തിലൊരംശം പോലും ആവില്ലെങ്കിലും കാഞ്ചനയുടെ ത്യാഗം അനശ്വരമാണ്. ഒരു ഹിന്ദുവിന്റെയും മുസ്ലീമിന്റെയും പ്രണയകഥ ഞാന്‍ ആരംഭിച്ചത് ക്രിസ്തുവിനെ മുന്‍നിര്‍ത്തിയാണ്. ഈ സിനിമയില്‍ തന്നെ കാഞ്ചനയും മൊയ്തീനും തങ്ങളുടെ പ്രണയം ആദ്യമായി പറയുന്നത് ഒരു പള്ളിക്കകത്ത് വെച്ചാണ്.
     അങ്ങനെ ഒരു മതേതരമായ, വര്‍ഗപരമല്ലാത്ത, പ്രണയത്തിനുമപ്പുറത്തേക്ക് ജീവിതം കടന്നു പോകുന്നു. ഈ സിനിമയില്‍ ഏറ്റവും അവസാനം ഷൂട്ട്ചെയ്തത് ഈ സീനാണ്. ദൈവത്തിന്റെ ഒരു കൈയൊപ്പ് ഈ സിനിമയില്‍ എനിക്ക് എവിടെയൊക്കെയോ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ആര്‍ എസ് വിമലും കുടുംബവും      ഫോട്ടോ സുഗീഷ് കൊയിലാണ്ടി




Comments

Popular posts from this blog

കാന്‍സര്‍ സാദ്ധ്യത വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിക്കാനാവും

അര്‍ബുദത്തെ അറിയുക; ചികിത്സയേയും